കണ്ണൂർ: പാനൂരിലെ അധ്യാപികയുടെ ആത്മഹത്യ, ആണ്‍സുഹൃത്ത് ആദിത്യയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ശരണ്‍ ആദിത്യയുടെ ബന്ധുകള്‍ക്ക് മോശം സന്ദേശം അയച്ചു
28കാരിയുടെ സൗഹൃദങ്ങളില്‍ സംശയം പ്രകടിപ്പിച്ചാണ് ഇയാള്‍ മർദിച്ചത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു യുവതിയെ ആക്രമിച്ചതെന്നും ആദിത്യയെക്കുറിച്ച് ബന്ധുക്കള്‍ക്ക് അയച്ച മോശം സന്ദേശങ്ങളും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു.
ആദിത്യയെ മർദിച്ചെന്ന് ആണ്‍ സുഹൃത്ത് ശരണ്‍ സമ്മതിച്ചിട്ടുണ്ട്. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആദിത്യ ശ്രമിച്ചതോടെയാണ് മര്‍ദനമേറ്റു വാങ്ങേണ്ടി വന്നത്.
പ്രകോപിതനായ ശരണ്‍ ആദിത്യയെ കുറിച്ചു മോശം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് വാട്ട്‌സ്‌ആപ്പിലുടെ അയച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
കഴിഞ്ഞ എട്ടാം തീയതി തലശ്ശേരി ബസ്റ്റാന്‍ഡ് പരിസരത്തു വെച്ച് മകളെ ശരണ്‍ മര്‍ദിച്ചിരുന്നുവെന്നാണ് ആദിത്യയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയിലും പറയുന്നത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുടുംബം ആരോപിച്ചിരുന്നു.
മര്‍ദനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് ആദിത്യയുടെ ആത്മഹത്യാശ്രമം. ഈ ദിവസങ്ങള്‍ക്കിടയില്‍ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വിവാഹാലോചന വഴിയാണ് ഇരുവരും പരിചയത്തിലായത്.
പത്ത് മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നു. ആദിത്യയുടെ വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാല്‍ വിവാഹം നടന്നില്ല. പിന്നീട് വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു.
