തലശ്ശേരി: പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവും 82500 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതികൾ അഞ്ചുവർഷം തടവ് അനുഭവിച്ചാൽ മതിയാകും.
സിപിഎം പ്രവർത്തകരായ ദിബിൻ, ഷെറിൻ, നിഖിൽ, ഷാജിത്ത്, സൂരജ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
2018 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർഎസ്എസ് പ്രവർത്തകരായ റിജിൽ, റിജേഷ് എന്നീ സഹോദരങ്ങളെ അമ്മയുടെ മുന്നിൽവെച്ച് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
