മൊകേരി: പ്രാർത്ഥനകളും സ്വപ്നങ്ങളും ഒടുവിൽ വിഫലമായി…
നൂറുകണക്കിന് ഹൃദയങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ ജീവിതത്തിനായി പോരാടിയിരുന്ന കുഞ്ഞ് ധ്രുവി ഇനി കണ്ണീരോർമ്മ.
മൊകേരി കടേപ്രത്തെ രജിലേഷ്–ദിവ്യ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ ധ്രുവി രജിലേഷ് ആണ് മരണത്തിന് കീഴടങ്ങിയത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ലോകമെങ്ങുമുള്ള മലയാളികൾ കൈകോർത്ത കുഞ്ഞ്, എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ഏകദേശം ഒരു മാസം നീണ്ടുനിന്ന ചികിത്സയും നിരീക്ഷണവും തുടരുന്നതിനിടെയാണ് വിടപറഞ്ഞത്.
ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വലിയൊരു പോരാട്ടത്തിലേക്ക് തള്ളപ്പെട്ട കുഞ്ഞായിരുന്നു ധ്രുവി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് രക്ഷയെന്ന ഡോക്ടർമാരുടെ നിർദ്ദേശം കുടുംബത്തെ ദുഖത്തിലാഴ്ത്തിയെങ്കിലും, മാതാവ് തന്നെ ധീരയായി കരൾ നൽകാൻ മുന്നോട്ട് വന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കുടുംബം ആദ്യം ആശങ്കയിലായെങ്കിലും, നാട്ടുകാരുടെ കരുതലും സ്നേഹവും അവർക്കു വലിയ ആശ്വാസമായി.
ജന്മനാട്ടിലെത്തിയ ശേഷം രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി ഗൗരവ മുൾക്കൊണ്ട് വളരെ വേഗത്തിൽ പ്രവർത്തനം ആരംഭിച്ചു.
കടേപ്രം മഹല്ല് കമ്മിറ്റിയും ശ്രീ നാരായണ മഠം ഭാരവാഹികളും നാട്ടുകാരും ചേർന്ന് ധ്രുവിക്കായി ഒരു വലിയ കൂട്ടായ്മ സൃഷ്ടിച്ചു.
യുവാക്കളുടെ കൂട്ടായ്മകൾ ഗാനമേളകളും സാന്ത്വന യാത്രകളും സംഘടിപ്പിച്ചു. വനിതാ കൂട്ടായ്മകൾ ക്ഷേത്ര പരിസരങ്ങളിൽ ബക്കറ്റ് പിരിവ് നടത്തി. സാമൂഹ്യമാധ്യമങ്ങളും പത്ര – ദൃശ്യ മാധ്യമങ്ങളും വഴി വാർത്ത ലോകമെങ്ങും പരന്നു.
അതിനു ശേഷം സംഭവിച്ചത് അപൂർവമായൊരു മനുഷ്യ സ്‌നേഹത്തിന്റെ ഉദാഹരണമായിരുന്നു. ജാതി–മത–രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചു. പ്രവാസി മലയാളികളും, വിദ്യാർത്ഥികളും, കുടുംബശ്രീ പ്രവർത്തകരും, സഹകരണ സ്ഥാപനങ്ങളും, ബസ് കൂട്ടായ്മകളും—അറിയുന്നവരും അറിയാത്തവരും—എല്ലാവരും ധ്രുവിയെ സ്വന്തം മകളായി കണ്ട് സഹായ ഹസ്തം നീട്ടി.
ആദ്യമായി ലക്ഷ്യമിട്ടത് 50 ലക്ഷം രൂപയായിരുന്നെങ്കിലും, ഒടുവിൽ 71 ലക്ഷം 28 ആയിരം 314 രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ അമ്മയും കുഞ്ഞും സുഖം പ്രാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ വിധി ക്രൂരമായി ഇടപെട്ടപ്പോൾ, ആ പ്രതീക്ഷകൾ എല്ലാം തകർന്നു വീണു.
ഇന്ന് ധ്രുവി ഇല്ല…
അവളെ രക്ഷിക്കാനായി ഒന്നിച്ചുയർന്ന ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങൾ മാത്രം ബാക്കി.
സഹായങ്ങൾ വിഫലമായെങ്കിലും, മനുഷ്യസ്‌നേഹത്തിന്റെ ആ വലിയ കഥ ചരിത്രത്തിൽ നിലനിൽക്കും.
എന്നാൽ ഒരു കുടുംബത്തിന് അത് ഒരിക്കലും മായാത്ത വേദനയാണ്—കണ്ണീരായി, ഓർമ്മയായി, ജീവിതകാലം മുഴുവൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് മൊകേരി കടേ പ്രത്തെ വീട്ടുവളപ്പിൽ നടക്കും
