പാനൂർ: പാനൂർ വള്ള്യായി സ്വദേശി ദുബായിയിൽ മരിച്ച സംഭവത്തിൽ കമ്പനി ഉടമയ്ക്കെതിരെ കുടുംബം. മൊകേരി വള്ള്യായി സ്വദേശി അനഘാണ് ദുബായിയിലെ താമസസ്ഥലത്ത് മരിച്ചത്. മകനെ കേസിൽ പെടുത്തിയെന്നും ഉടമ ശരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കുടുംബം മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും നൽകിയ പരാതിയിൽ പറയുന്നു.
മൊകേരി വള്ള്യായിലെ പോയൻ്റവിട വാസുവിൻ്റേയും വത്സലയുടേയും മകൻ അനഘിനെ 2025 ഫെബ്രുവരി 11നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂത്തുപറമ്പ് സ്വദേശി നിഷാദിന്റെ ഉടമസ്ഥതയിലുള്ള വൈബക്സ് ഇൻ്റർനാഷണൽ കാർഗോ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു 25 കാരനായ അനഘ്. കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് യുവാവ് കേസിൽ അകപ്പെട്ടിരുന്നു.
ഇതേ കേസിൽ പ്രതികളായിരുന്ന കമ്പനിയുടെ മാനേജരും എം.ഡിയുടെ സഹോദരനുമായ വ്യക്തിയും കേസിൽ പ്രതിയായിരുന്നു. കമ്പനിയേയും സഹോദരനേയും രക്ഷിക്കാൻ അനഘിനെ കേസിൽ കുടുക്കിയെന്ന് കുടുംബം ആരോപിക്കുന്നു.
വീട് പണയപ്പെടുത്തിയും കടം വാങ്ങിയും 13 ലക്ഷത്തോളം രൂപ അയച്ചു നൽകിയാണ് പിന്നീട് സ്വന്തം നിലക്ക് കേസ് നടത്തിയതെന്നും അനഘിന്റെ അമ്മ പറയുന്നു
കേസിന്റെ വിചാരണ നടക്കുന്നതിന്റെ തൊട്ടു മുന്നേയുള്ള ദിവസമാണ് അനഘ് മരിച്ചത്. ഇതിന് ഒരാഴ്ചക്ക് ശേഷം നിഷാദ് കുടുംബത്തെ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെന്നും അനഘിന്റെ അമ്മ പറയുന്നു. കേസ് നടത്തിപ്പിനും മൃതദേഹം നാട്ടിലെത്തിക്കാനും ചിലവായ പണമാണ് ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.
നാലു മാസത്തെ ശമ്പളവും നാലു വർഷത്തിലധികം ജോലി ചെയ്തതിൻ്റെ സെറ്റിൽമെൻ്റും നല്കാൻ കമ്പനി തയ്യാറായിട്ടില്ലെന്ന് നോർക്കയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. കമ്പനി ഉടമയും ഭാര്യയും ശരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിക്കുന്നുണ്ട്.