ജനങ്ങളുമായി കൂടുതൽ അടുക്കാനും അവർക്കുള്ള സേവനങ്ങൾ മടികൂടാതെ ഏറ്റെടുക്കാനും കഴിയുമ്പോൾ പാർട്ടി ആകർഷിക്കപ്പെടുമെന്ന 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ കാഴ്ചപ്പാട് അനുസരിച്ച് ചൊക്ലിയിൽ ശവസംസ്കാര ചടങ്ങുകൾക്ക് സന്നദ്ധ സേനയെ സിപിഎം ഒരുക്കുന്നു. എല്ലാ മതസ്ഥരുടേയും ആചാരപ്രകാരം ചടങ്ങുകൾ നടത്തി കൊടുക്കുന്നതിന് 45 വോളൻ്റിയർമാരെ ഇതിനകം പരിശീലിപ്പിച്ചു കഴിഞ്ഞു. ഫ്രീസർ, കുളിപ്പിക്കുന്നതിന് ആവശ്യമായ മറ, പാത്രങ്ങൾ, ദഹിപ്പിക്കാനുള്ള സംവിധാനം, മരണ വീട്ടിലേക്കുള്ള ദിശാസൂചിക, ചെരുപ്പുകൾ സൂക്ഷിക്കാനുള്ള റാക്കുകൾ ഉൾപ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഈ സന്നദ്ധസംഘം ഒരുക്കി നൽകും. സ്ത്രീകളെ കുളിപ്പിക്കുന്നതിന് അതാത് മതത്തിൽ പെട്ട സ്ത്രീ വോളൻ്റീയർമാർ തന്നെയുണ്ടാകും. മരണവീട്ടിൽ കക്ഷിരാഷ്ട്രീയ-ജാതി മത വ്യത്യാസമില്ലാതെ സൗജന്യമായ സേവനമൊരുക്കാനാണ് സിപിഎം മേനപ്രം ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. ആദ്യഘട്ടത്തിൽ മേനപ്രം മേഖലയിൽ മാത്രമാണ് സേവനമൊരുക്കുക. മാതാപിതാക്കളുടെ മരണാനന്തര കർമ്മങ്ങൾ
സൗജന്യമായി വേണ്ടതില്ലെന്ന് കരുതുന്നവർക്ക് സംഭാവന നൽകാനും സൗകര്യമുണ്ട്. നിരാലംബരും നിർദ്ദനരുമായവരുടെ സംസ്കാരചടങ്ങുകൾ പൂർണമായും സൗജന്യമായിരിക്കും. ഏഴായിരം രൂപയോളം നൽകി സ്വകാര്യ ഏജൻസികളെ ചടങ്ങുകൾക്ക് ഏൽപ്പിക്കുമ്പോൾ നാട്ടിലെ കൂട്ടായ്മകളും പരസ്പര സഹായ ബോധവും നഷ്ടമാവുന്നു എന്ന തിരിച്ചറിവിലാണ് നാട്ടിലെ യുവതീ-യുവാക്കളെ ഉൾപ്പെടുത്തി സന്നദ്ധ സേനയ്ക്ക് രൂപം നൽകിയത്.
നാലു ഘട്ടങ്ങളിലായി വിദഗ്ദ പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ട്. പ്രത്യേക യൂണിഫോമും ഇവർക്കുണ്ടാവും. പ്രത്യക്ഷമായി സേനയ്ക്ക് രാഷ്ട്രീയ ബന്ധമൊന്നുമില്ല. നാല് സബ് കമ്മിറ്റികൾ ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്.ഐആർപിസി മോണിറ്ററിങ്ങ് നടത്തും. സമ്മാന പദ്ധതിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങിയത്.
ഫൂണറൽ ഫോഴ്സിൻ്റെ ഔപചാരികമായ ഫ്ലാഗ് ഓഫ് വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും. നോർത്ത് മേനപ്രത്തെ പുതുക്കുടി പുഷ്പൻ സ്മൃതി മണ്ഡപത്തിന് സമീപം സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും.