മയ്യിൽ: രൂക്ഷമായി തുടരുന്ന കരയിടിച്ചില്‍ മൂലം തങ്ങള്‍ ജനിച്ചു വളർന്ന വീടും കിടപ്പാടവും പുഴയിലേക്ക് പതിക്കുമോ എന്ന ഭീതിയിലാണ് പുഴയോര നിവാസികള്‍.
മയ്യില്‍ പഞ്ചായത്തിലെ കോറളായി ദ്വീപിന്‍റെ പുഴയോരത്ത് താമസിക്കുന്ന 160 കുടുംബങ്ങളാണ് വർഷങ്ങളായി മഴക്കാലത്ത് കരയിടിച്ചില്‍ കാരണം ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നത്.
പുഴയോരത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ദ്വീപിന്‍റെ നാലു ഭാഗങ്ങളിലും കരയിടിച്ചില്‍ രൂക്ഷമാണ്. പല ഭാഗങ്ങളിലും വീടിനോടു ചേർന്ന സ്‌ഥലങ്ങളും കൃഷിയിടങ്ങളും കളിസ്‌ഥലവും നേരത്തേ തന്നെ കരയിടിഞ്ഞ് പുഴയിലേക്ക് പതിച്ചു.
300 ഏക്കറോളം ഉണ്ടായിരുന്ന ദ്വീപ് ഓരോ കാലവർഷത്തിലും പുഴയിലേക്ക് പതിക്കുകയാണ്. നിലവില്‍ 75 ഏക്കറിലേറെ സ്‌ഥലം നഷ്ടമായതായി നാട്ടുകാർ പറയുന്നു.
പുഴയോരം ഭിത്തി കെട്ടി തങ്ങളുടെ വീടിനും സ്‌ഥലത്തിനും സംരക്ഷണം നല്‍കണമെന്ന നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്ന് സംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പാക്കിയെങ്കിലും വിജയം കണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ആയാർ മുനമ്പ്, നണിയൂർനമ്പ്രം തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിലും കരയിടിച്ചില്‍ രൂക്ഷമാണ്.