രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ മനേക്കര - താഴെ ചമ്പാട് സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നു. മനേക്കര മാവേലി സ്റ്റോർ മുതൽ ചമ്പാട് കുണ്ടുകൂളങ്ങര ഒരുമ ബസ് സ്റ്റോപ്പ് വരെ ഏകദേശം അര കിലോമീറ്ററോളം ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് നിറഞ്ഞിരിക്കുന്നു.
വെള്ളം പെട്ടന്ന് ഒഴുകിപ്പോവാൻ വലിപ്പമുള്ള ആണിച്ചാൽ ഇല്ലാത്തതും ആണിച്ചാൽ ഉണ്ടാക്കാതെ അശാസ്ത്രീയമായ രീതിയിൽ വയൽ നികത്തിയതും വെള്ളത്തിന് സുഗമമായി ഒഴുകാൻ തടസം സൃഷ്ടിക്കുന്നു.
ഈ വർഷം മനേക്കര ചിത്രപ്പൊയിൽ തോട് മുഴുവനായും ശുചീകരിക്കാതെ ഗ്രാമപഞ്ചായത്ത് അധികൃതർ തികഞ്ഞ അലംഭാവം കാണിച്ചതും ഇത്തരുണത്തിൽ പ്രതിഷേധാർഹമാണ്.
മനേക്കര റേഷൻ കടയ്ക്ക് സമീപം പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഓവുചാൽ മണ്ണ് നിറഞ്ഞ് മൂടിപ്പോയതിനാൽ ഇവിടെയും വെള്ളക്കെട്ട് രൂക്ഷമാണ്.
ആയതുകൊണ്ട് തന്നെ മഴ കനത്തു പെയ്താൽ മനേക്കര - താഴെ ചമ്പാട് വഴി ടൂവീലർ, ഓട്ടോറിക്ഷകൾക്ക് പോകാൻ പറ്റാത്ത അവസ്ഥ സംജാതമാവുന്നു.
ഓഫീസിലും മാർക്കറ്റിലും ആശുപത്രിയിലും പോകുന്ന സാധാരണക്കാരായ യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും യാത്ര ദുഷ്ക്കരമായിരിക്കുന്നു.
നാട്ടുകാർ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിനോടും ഗ്രാമ പഞ്ചായത്ത് അധികൃതരോടും പരാതി പറഞ്ഞിട്ടും വെള്ളക്കെട്ടിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.
കഴിഞ്ഞ നാലഞ്ചു വർഷമായി മനേക്കര റോഡിൽ മഴ പെയ്താൽ ഇത് തന്നെയാണ് സ്ഥിതി. വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.