നാദാപുരം: കേരളത്തില്‍ വില്‍പനക്കായി ശേഖരിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി അഞ്ച് നാദാപുരം സ്വദേശികള്‍ ഉള്‍പ്പെടെ എട്ട് പേർ ബംഗളൂരുവില്‍ പോലീസ് പിടിയില്‍.
നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്തെ പൊന്നൻ കുനിയില്‍ സാബിർ (35), ഈയ്യങ്കോട് മേപ്പള്ളി വീട്ടില്‍ ജാഫർ (36), നാദാപുരം സ്വദേശി വെള്ളച്ചാലില്‍ ഷമീല്‍ (32),
കച്ചേരി സ്വദേശി ചെങ്ങാടി താഴെ കുനിയില്‍ മുഹമ്മദ് അബ്ദുള്‍ സമദ് (31), തൂണേരി സ്വദേശി കുറുങ്ങോട്ട് മുഹമ്മദ് ഷാക്കിർ (28), മാഹി പാറക്കല്‍ പത്തലത്ത് വീട്ടില്‍ മുഹമ്മദ് ഷക്കീർ (48) കോട്ടയം കാത്തിരപ്പള്ളി സ്വദേശി മുഹമ്മദ് നയിസ് (27), കണ്ണൂർ നിസാമുദ്ദീൻ (30) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരു യലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ സില്‍വർ കി ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. 116 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, ഇലക്‌ട്രോണിക് ത്രാസ്, 10 മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ടാബുകള്‍, കെഎല്‍ 18 എല്‍ 9783 നമ്പർ ഐ 20 കാർ, കെ എല്‍ 18 എക്സ് 5999 നമ്പർ സ്വിഫ്റ്റ് കാറുമാണ് പോലീസ് പിടി കൂടിയത്. പിടി കൂടിയ എംഡിഎംഎക്ക് 27 ലക്ഷത്തിലേറെ രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള പ്രതികള്‍ ബംഗളൂരിലെത്തി വാടകയ്ക്ക് താമസിക്കുകയും നൈജീരിയയിലെ അറിയപ്പെടുന്ന മയക്കുമരുന്ന് കച്ചവടക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ ക്രിസ്റ്റല്‍ വാങ്ങി വില്‍പന നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ബംഗളൂരു കേന്ദ്രീകരിച്ച് റിയല്‍ എസ്‌റ്റേറ്റ്, ബേക്കറി ബിസിനസ് എന്നിങ്ങനെയാണ് പ്രതികള്‍ നാട്ടിലുള്ളവരെ ധരിപ്പിച്ചിരുന്നത്.
നാദാപുരം ടൗണ്‍, തലശ്ശേരി റോഡ്, തൂണേരി, കല്ലാച്ചി, പാറക്കടവ് മേഖലകളില്‍ വില്‍പന നടത്താനായി കൊണ്ട് വരാനായിരുന്നു മയക്ക് മരുന്ന് ശേഖരം സൂക്ഷിച്ചത്.