Zygo-Ad

പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു


കണ്ണൂർ: പാനൂരില്‍ കർഷകനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കാട്ടിപന്നിയെ തല്ലിക്കൊന്ന് നാട്ടുകാർ. കർഷകനെ കൊലപ്പെടുത്തിയ മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്. 

പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാവിലെയാണ് സ്വന്തം കൃഷിയിടം നനച്ചു കൊണ്ടിരിക്കുകയായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദേഹത്താകമാനം മുറിവേറ്റതിനെ തുടർന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവൻ രക്ഷിക്കാനായില്ല. 

ഉയർന്ന ജന സാന്ദ്രതയുള്ള മേഖലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നത് വലിയ ആശങ്കയാണ് സമീപ വാസികളില്‍ ഉണ്ടാക്കിയത്.



പ്രശ്ന ബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നുമാണ് ശ്രീധരന്റെ മരണത്തില്‍ വനം വകുപ്പ് മന്ത്രിയുടെ പ്രതികരണം. 

വനം വകുപ്പിന്റെ ഹോട്ട്സ്പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞ അറുപത് ദിവസത്തിനിടെ മരണപ്പെടുന്ന പതിനഞ്ചാമത്തെയാളാണ് ശ്രീധരൻ. സ്വന്തം കൃഷിയിടത്തില്‍ വെച്ചാണ് പന്നിയുടെ കുത്തേറ്റത്. രക്തം വാർന്ന് മരണപ്പെടുകയായിരുന്നു. 

കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായത്.

വളരെ പുതിയ വളരെ പഴയ