ചൊല്ലി: ചൊക്ലിയില്‍ സ്കൂള്‍ പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിള്‍ മോഷ്ടിച്ച മലപ്പുറം സ്വദേശി പിടിയില്‍.
അബ്ദുള്‍ റഷീദി(34) നെയാണ് ചൊക്ലി പോലീസ് പ്രിൻസിപ്പല്‍ സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24-ന് രാത്രി 10നും പുലർച്ചെ മൂന്നിനുമിടയില്‍ പെരിങ്ങത്തൂരിടുത്ത ഒലിപ്പില്‍ ഗവ. എല്‍പി സ്കൂള്‍ വാർഷികത്തിന് സൗണ്ട് സിസ്റ്റവുമായെത്തിയ വാണിമേല്‍ സ്വദേശിയായ നബീലിൻ്റെ മോട്ടോർ സൈക്കിളാണ് മോഷണം പോയത്.
സുഗന്ധ ദ്രവ്യങ്ങളും വേദന സംഹാരിയുമുള്‍പ്പെടെയുള്ള വിവിധ സാധനങ്ങള്‍ വീടുകളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ജോലിയാണ് അബ്ദുള്‍ റഷീദ് ചെയ്തു വരുന്നത്
സുഗന്ധ ദ്രവ്യങ്ങളുടെ മറവില്‍ ക്ലോറോഫോം ഉള്‍പ്പടെ ഉപയോഗിച്ച് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ തട്ടിപ്പ് നടത്താനും ശ്രമിച്ചതായും സംശയമുണ്ട്.
കരിയാട് മേഖലയില്‍ ഇയാള്‍ മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ വിവിധ സി.സി. ടി.വി. ക്യാമറകളിലൂടെ കണ്ടെത്തി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിൻ്റെ മേല്‍നോട്ടത്തില്‍ അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. ഇതിനായി നാട്ടുകാരുടെ സഹായവും തേടിയിരുന്നു. ഈ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
എസ്.ഐ. വി. വിനീത്, എ.എസ്.ഐ .മാരായ ടി.ടി. ഗിരീഷ്, കെ. അഷ്റഫ് എന്നി വരടങ്ങിയ സംഘമാണ് കിടഞ്ഞി റേഷൻ പീടികക്കടുത്ത ഇടവഴിയില്‍ വെച്ച് മോട്ടോർ സൈക്കിളുമായി പ്രതിയെ പിടി കൂടിയത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.