പാനൂർ : പെരിങ്ങത്തൂരിൽ ഓടി കൊണ്ടിരിക്കുന്ന ബസ്സിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. നടുവണ്ണൂരിലെ താഴെപാറയുള്ള പറമ്പത്ത് കെ. സി. വിനീഷി (41) നെയാണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ വിനീഷിനെ തലശേരി കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാണിമേൽ സ്വദേശി കുഞ്ഞിപറമ്പത്ത് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ സംഭവത്തിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായി ഇനിയും അഞ്ചു പേർ പിടിയിലാകാനുണ്ട്. ആകെ ഏഴു പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ഒൻപത് വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6.25 ഓടെയാണ് ഒരു സംഘം തലശേര - തൊട്ടിൽപാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസ്സ് കണ്ടക്ടർ വിഷ്ണുവിനെ ബസ്സിൽ കയറി മർദ്ദിച്ചത്.
ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തലശേരി - പെരിങ്ങത്തൂർ - നാദാപുരം - തൊട്ടിൽപ്പാലം റൂട്ടിൽ ബുധനാഴ്ച മുതൽ നടന്നു വരികയാണ്.
ഇന്നലെ ബസ് തൊഴിലാളികളുടെ സംഘടനാ ഭാരവാഹികളുമായി ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് ചർച്ച നടത്തിയിരുന്നു.
മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പാനൂർ മേഖലയിലും ഇന്ന് മുതൽ പാനൂർ ബസ്സ് തൊഴിലാളി കൂട്ടായ്മ അനിശ്ചിതകാല ബസ്സ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
പാനൂർ മേഖലയിലും ബസ്സ് തൊഴിലാളികൾ പണിമുടക്കുന്നതോടെ പൊതുജനം പെരുവഴിയിലാകും.