പൊയിലൂർ: പൊയിലൂരില്‍ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 38.25 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി.
വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ പഞ്ചവടി വീട്ടില്‍ ഒ.കെ. രാമകൃഷ്ണൻ്റെ വീട്ടിലാണ് സംഭവം. രാമകൃഷ്ണൻ്റെ ഭാര്യ പൊയിലൂർ ഈസ്റ്റ് എല്‍പി സ്കൂള്‍ റിട്ട. അധ്യാപിക വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു ആഭരണം.
മോഷണം നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ജൂണ്‍ 13-നും ജൂലായ് 17-നും ഇടയില്‍ മോഷണം പോയെന്നാണ് അനുമാനം. കൊളവല്ലൂർ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.
രാമകൃഷ്ണൻ്റെ മുത്ത മകൻ അർജുൻ്റെ കെ.എസ്.എഫ്.ഇയിലെ പ്രവാസി ചിട്ടിക്ക് ജാമ്യം നല്‍കാനായി 12 പവൻ സ്വർണം ജൂണ്‍ 13-ന് ബാങ്കില്‍ നിന്നെടുത്ത് രാമകൃഷ്ണൻ ഭാര്യയെ ഏല്പിച്ചിരുന്നു.
മെയ് മാസത്തില്‍ ബാങ്കില്‍ നിന്നെടുത്ത 14 പവൻ സ്വർണവും മറ്റു സ്വർണാഭരണങ്ങളും വീട്ടിൻ്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ജുലായ് 17-ന് വിദേശത്തുള്ള മകൻ വിളിച്ച് കെഎസ്‌എഫ്‌ഇ ശാഖയില്‍ കൊണ്ടു പോയി നല്‍കാനായി ആവശ്യപ്പെട്ടു. തുടർന്ന് വൈകിട്ട് 3.30-ഓടെ അലമാര തുറക്കാൻ പോയപ്പോള്‍ അലമാരക്കടുത്ത് ഒറ്റനോട്ടത്തില്‍ കാണാൻ പറ്റാത്തരീതിയില്‍ സൂക്ഷിച്ച താക്കോല്‍ സ്ഥാനം മാറി വെച്ചതായി കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
പത്തോളം പവൻ സ്വർണാഭരണം പെട്ടിയില്‍ത്തന്നെയുണ്ടായിരുന്നു. വീട്ടില്‍ അഞ്ച് നിരീക്ഷണ ക്യാമറകളുണ്ട്. വിവരമറിയിച്ചതിനെത്തുടർന്ന് വിദേശത്തു നിന്ന് നാട്ടിലെത്തിയ രാമകൃഷ്ണൻ്റെ ഇളയ മകൻ അനിരുദ്ധൻ ക്യാമറ പരിശോധിച്ച് വരികയാണ്.
കൂത്ത്പറമ്പ് എസിപി കെ.വി പ്രമോദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.