പാനൂർ: സത്യം പറയുന്നത് അപകീർത്തികരമായി തോന്നുന്നത് അഴിമതിക്ക് കുട പിടിക്കുന്നത് സമൂഹ മധ്യത്തിൽ അറിഞ്ഞതിൻ്റെ ജാള്യത കൊണ്ടാണെന്ന് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സിപിഎം പാനൂർ ഏരിയ കമ്മറ്റി അംഗം കെകെ.സുധീർ കുമാർ എനിക്കെതിരെ നൽകിയ വക്കീൽ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ട്.
നിയമപരമായി ആശുപത്രിയുടെ അഴിമതി നടത്തിയവർക്കെതിരെ നിലപാടെടുത്തതിൻ്റെ പേരിലാണ് എനിക്കെതിരെ സിപിഎം നേതൃത്വം നീങ്ങുന്നതെന്ന് വ്യക്തമാണ്.
ഇതു പാനൂരിലെ ജനങ്ങൾ മനസിലാക്കും. പാനൂർ വികസനവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ ആശുപത്രി വിഷയത്തിൽ പറഞ്ഞത് ശുദ്ധ നുണയും ,ഒരു പൊതു പ്രവർത്തകൻ പാലിക്കേണ്ട സാമാന്യ മര്യാദ ലംഘനവുമാണ്.
2015ൽ പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പിനായി ജനകീയമായി പിരിച്ചെടുത്ത തുക ഇന്നേ വരെ ഓഡിറ്റ് ചെയ്യുകയോ കണക്ക് പൊതുജനത്തിന് മുന്നിൽ വെയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുള്ള കെകെ സുധീർ കുമാർ ചാനൽ ചർച്ചയിൽ കള്ളം പറയുകയായിരുന്നു. ഇതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്.
ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ആശുപത്രി കെട്ടിടത്തിനായി സ്ഥലം പോലും ഏറ്റെടുക്കാൻ പറ്റാത്ത ഭരണപക്ഷ നേതൃത്വം അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ എനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ചാനൽ ചർച്ചയിൽ കെകെ സുധീർ കുമാർ പറഞ്ഞ കള്ളങ്ങൾ നവ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനത്തോടെ തുറന്നു കാട്ടിയതാണ്.
ആശുപത്രി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ പങ്ക് പറ്റിയ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അതു ചൂണ്ടിക്കാട്ടുമ്പോൾ സ്വഭാവികമായും പൊള്ളും. "കളവ് പറയുന്നവൻ കള്ളൻ " എന്നത് തന്നെയാണ് എൻ്റെ വിശ്വാസം.
അതു കൊണ്ട് തന്നെയാണ് ആ പരാമർശം നടത്തിയതും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജനാധിപത്യ രാജ്യത്ത് ഭരണഘടന ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനാണ് ഞാൻ.
എനിക്കെതിരെ ഒരു വക്കീൽ നോട്ടീസ് അയച്ച് മനോവീര്യം തകർക്കാമെന്ന് വ്യാമോഹിക്കുന്നവർ മൂഢ സ്വർഗത്തിലാണെന്നും ഇ.മനീഷ് തുടർന്ന് പറഞ്ഞു. തലശ്ശേരി കോടതിയിൽ ജനകീയ ആക്ഷൻ കമ്മിറ്റി മെമ്പർ എം രത്നാകരൻ്റെ പരാതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്
10 വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷം പാനൂരിൽ നടപ്പാക്കിയ ഒരു വികസന പദ്ധതി ഏതാണ്?
ആരോഗ്യ വകുപ്പ് മന്ത്രി പ്രതിനിധാനം ചെയ്ത നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ ' താലൂക്ക് ആശുപത്രിക്കായി ഈ 10 വർഷത്തിനുള്ളിൽ എന്ത് വികസനമാണ് നടത്തിയിട്ടുള്ളത്?
ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഇതു ജനങ്ങളുടെ ചോദ്യമാണ്. പാനൂർ വികസനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് ഞാൻ വെല്ലുവിളിക്കുകയാണ്. സമയവും, തീയതിയും നിശ്ചയിച്ച് ജനസഭ നടത്തി സംവാദമാകാം. അല്ലാതെ ഭീരുക്കളെ പോലെ വക്കീൽ നോട്ടീസ് അയക്കുകയല്ല വേണ്ടത്.
നിലവിൽ പാനൂർ ആശുപത്രിയുടെ ശോച്യാവസ്ഥ കാണേണ്ടതാണ്. ഒരു മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥ. ടൈലുകൾ പൊട്ടി തകർന്ന നിലയിലാണ്. ചുമരുകൾ വൃത്തിഹീനമായ അവസ്ഥയിലും.
ചുറ്റുമതിൽ ഇല്ലാത്തതിനാൽ തെരുവ് നായകളുടെ ആവാസ കേന്ദ്രമായും പാനൂർ ആശുപത്രി മാറിയിരിക്കുകയാണ്. കെ.കെ ശൈലജ ടീച്ചർ എംഎൽഎയുടെ കാലത്ത് 45 ലക്ഷം രൂപ അനുവദിക്കപ്പെട്ടെങ്കിലും അതു ഉപയോഗപ്പെടുത്തിയില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്.
വികലമായ വികസന കാഴ്ചപ്പാടിൽ പാനൂരിലെ ജനങ്ങളെ കണ്ണീര് കുടിപ്പിച്ച കൃത്രിമ ജലപാത പദ്ധതിയാണോ പാനൂരിലെ വികസനം?
വർഷങ്ങളായി വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട് കഴിയുന്നവരെ സൃഷ്ടിച്ചതാണോ പാനൂരിലെ വികസനം?
ഉത്തരം പറയേണ്ടത് ഭരണ വർഗമാണ്. സംസ്ഥാനത്ത് തന്നെ വികസന മുരടിപ്പിൽ ഒന്നാം സ്ഥാനത്തുള്ള പാനൂരിനെ സൃഷ്ടിച്ചവർ പാർട്ടി വളർത്താനും സ്വന്തം കീശ വീർപ്പിക്കാനുമുള്ള യജ്ഞത്തിൽ നിന്നും ഇനിയെങ്കിലും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഇനിയെങ്കിലും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുക. ഞാൻ നാടിനൊപ്പവും ജനങ്ങൾക്കൊപ്പവുമാണ്. അതിനെതിരെ നിന്ന് എന്നെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇത് വിലപ്പോവില്ല.
അഴിമതിക്കെതിരെ സന്ധിയില്ല സമരത്തിന് മുന്നണി പോരാളിയായി ഞാനുണ്ടാകും. അതോടൊപ്പം സിപിഎം ഏരിയ കമ്മിറ്റി അംഗം കെകെ സുധീർ കുമാർ നൽകിയ വക്കീൽ നോട്ടീസ് ആസൂത്രിതവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാക്കുകയാണ്.
പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പിനായി സമാഹരിച്ച തുക രസീതി ഓഡിറ്റ് ചെയ്ത് സർക്കാരിന് ലഭ്യമാക്കാനുള്ള നടപടിക്കായി മുൻകൈയ്യെടുക്കാൻ കെകെ സുധീർ കുമാർ, കെ പി മോഹനൻ എംഎൽഎ അടക്കമുള്ള പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് ധന സമാഹരണ കമ്മിറ്റി നേതാക്കൾ തയ്യാറാകണമെന്നും ഈ അവസരത്തിൽ ആവശ്യപ്പെടുകയാണ്.