ചൊക്ലി: മേക്കുന്നിലെയും ആണ്ടിപ്പീടികയിലെയും പട്ടയം ലഭിക്കാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകാനായുള്ള ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ നടപടികൾക്ക് വേഗം കൂടി.
സാറ്റലൈറ്റ് സർവേ പൂർത്തിയാകി പഞ്ചായത്ത് അനുവാദപത്രിക നൽകിയവർക്ക് ഭൂമി നൽകാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി നാളെ റവന്യൂ അധികൃതർ ഹിയറിങ് നടത്തും.
കഴിഞ്ഞ ദിവസം സ്പീക്കർ തലശ്ശേരിയിൽ വിളിച്ച പട്ടയം അസംബ്ലിയിലെ തീരുമാനമനുസരിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്. 39 കുടുംബങ്ങളുടെ 50 വർഷത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമാകും.
മേക്കുന്നിൽ 38 കുടുബങ്ങളിൽ 10 വീട്ടുകാർക്ക് കൈവശ രേഖ ലഭിക്കാത്തതിനാൽ പുതിയ വീടുകൾ നിർമിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇവർ തകർന്നു വീഴാറായ വീട്ടിൽനിന്ന് വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ആണ്ടിപീടിക കുന്നുമ്മൽകണ്ടിയിൽ 16 ഉം ചൊക്ലിയിൽ 39 ഉം കുടുംബങ്ങൾക്ക് അനുവാദപത്രം നൽകും.
മേക്കുന്നിൽ നിലവിൽ താമസമുള്ള മൂന്ന് വീടുകൾ ഒരു ചുമർ അതിർത്തിയായ ഇരട്ട വീടുകളാണ്. ഇതിൽ ഒരു ഇരട്ട വീട് പൂർണമായും തകർന്നതിനാൽ മൂന്ന് കുട്ടികളെ അനാഥാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരട്ട വീടുകളിൽ ദുരിതപൂർണമായി ജീവിക്കുന്നവർ വർഷങ്ങളായി കൈവശാവകാശത്തിന് ഗ്രാമ സഭകളിലുൾപ്പെടെ ശബ്ദമുയർത്തിയിരുന്നു.
28 കുടുംബങ്ങൾ പഞ്ചായത്തിലെ ഭൂരഹിതരായ ഭവന രഹിതർക്ക് വീടു വെച്ച് താമസിക്കാൻ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമി നിയമാനുസൃതം അനുവദിക്കുകയാണ് ചെയ്യുക. പഞ്ചായത്തു രേഖയിൽ വീടു വെച്ചയാളായിരിക്കും ഉടമയായി ഉണ്ടാകുക.
നിലവിലെ നിർധനരായ താമസക്കാരുടെ രേഖകൾ പരിശോധിച്ചാണ് അഞ്ചാം വാർഡിലെ ആണ്ടിപ്പീടിക, എട്ടാം വാർഡിലെ മേക്കുന്ന്, തൈപ്പറമ്പത്ത് എന്നിവിടങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്.
നിലവിൽ താമസിക്കുന്ന മുഴുവൻ പേർക്കും ഭൂമി പട്ടിക തിരി ച്ച് കണക്കാക്കി അനുവദിക്കാനുള്ള സർവേ പൂർത്തിയായിട്ടുണ്ട്. സർവേ റിപ്പോർട്ടിനെത്തുടർന്ന് ഭരണ സമിതി അനുവാദ പത്രിക നൽകുകയും റവന്യൂ വിഭാഗം പട്ടയം അനുവദിക്കുകയുമാണ് ചെയുക.
ഇതിൻ്റെ ഭാഗമായാണ് നിലവിലുള്ള താമസക്കാരുടെ കൈ വശമുള്ള വിവിധ രേഖകൾ പരിശോധിക്കാൻ റവന്യൂ വിഭാഗം തിങ്കളാഴ്ച വൈകീട്ട് മൂന്നു മുതൽ സ്ഥലത്തെത്തുന്നത്. തഹസിൽദാർ എം. വിജേഷിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ രണ്ട് പ്രദേശത്തുള്ള അപേക്ഷകരെയും നേരിൽക്കാണും.
തലശ്ശേരി താലൂക്കിലെ ജൂനിയർ സൂപ്രണ്ട് കെ. ഷീബയ്ക്ക് ഇതിനായുള്ള പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം റവന്യൂ മന്ത്രിയും സ്പീക്കറും ഉൾപ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു.
ഒരു ഭൂമിക്ക് ഒരു പട്ടയം എന്ന നിയമമനുസരിച്ചുള്ള നടപടിയിലേക്കാണ് റവന്യൂ വിഭാഗം നീങ്ങുന്നത്. പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ച് അനുവാദ പത്രിക നൽകിയ താമസക്കാരുടെ രേഖകളാണ് പരിശോധിക്കുക.
പത്രികയിലുള്ള നിബന്ധനകൾ, നാലു സെൻറിൽ കൂടിയും കുറഞ്ഞുമുള്ള ഭൂമി ലഭ്യമാക്കിയ കാര്യം ഉൾപ്പെടെ റവന്യൂ വിഭാഗം സൂക്ഷ്മമായി പരിശോധിക്കും.
നിലവിലുള്ള ഭൂമിയിൽ ആർക്കെങ്കിലും പട്ടയം നൽകിയിട്ടുണ്ടോയെന്നും റവന്യൂ രേഖയിൽ ഉടമസ്ഥത ആർക്ക് എന്നതുൾപ്പെടെയും സംഘം പരിശോധിക്കും.
മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കാൻ കർഷകത്തൊഴിലാളി യൂണിയൻ മേനപ്രം വില്ലേജ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നേരത്തേ നിവേദനം നൽകിയിരുന്നു.