Zygo-Ad

പലിശയില്ലാതെ സ്വർണ വായ്പ; തട്ടിപ്പിന് പിന്നിൽ ഉന്നതർ.തട്ടിയത് 100 കോടിയോളം വിലവരുന്ന സ്വർണാഭരണങ്ങൾ. ഇരകൾ സംഘാംഗത്തിൻ്റെ അണിയാരത്തെ വീട് ഉപരോധിച്ചു, ഉന്നത തല അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

 


പാനൂർ: പലിശയില്ലാതെ സ്വർണ വായ്പ വാഗ്ദാനം ചെയ്ത് ജില്ലയിലും സമീപ ജില്ലകളിലും നടക്കുന്ന തട്ടിപ്പിന് പിറകിൽ വൻ സംഘം. തലശ്ശേരിയിലെ വ്യാപാരിയും പെരിങ്ങത്തൂർ അണിയാരം സ്വദേശിയുമായ  സംഘാംഗത്തിൻ്റെ വീട്ടിലേക്ക് ഇരകളായ സ്ത്രീകൾ  സംഘടിച്ചെത്തി. ഇന്നലെയാണ് ചക്കരക്കല്ലിലെ സ്ത്രീകൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ പ്രതിഷേധവുമായി വീട്ടിലെത്തിയത്. സംഭവം അറിഞ്ഞ് ചൊക്ലി പൊലിസും സ്ഥലത്തെത്തിയിരുന്നു.നാല് വർഷത്തിനിടെ സംഘം നടത്തിയ തട്ടിപ്പിൽ നൂറു കണക്കിനാളുകൾ ഉൾപെട്ടതായും100 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതുമായാണ് വിവരം. നിരവധി പ്രമുഖർ ഇതിൽ കണ്ണികളായി പ്രവർത്തിച്ചതായും റിപ്പോർട്ടുണ്ട്. തട്ടിയെടുത്ത സ്വർണ്ണം തലശ്ശേരിയിലെ ജ്വല്ലറി മുഖേന ഉരുക്കി മുംബൈയിലെത്തിച്ച് വിൽപ്പന നടത്തിയതായാണ് വിവരം.  തലശേരി ഹാർബർ സിറ്റി കോംപ്ലക്സിൽ അൽമാസ് ജ്വല്ലറി എന്ന പേരിൽ ബോർഡ് വെച്ച് ഒരു സംഘം പ്രവർത്തിച്ചിരുന്നു. ജ്വല്ലറി ഉടൻ തുറക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചത്. പണയം വെച്ച ആളുകൾ ഒരു വർഷം കഴിഞ്ഞ് ഈ തട്ടിപ്പ് സംഘത്തെ സമീപിച്ചപ്പോൾ സ്വർണ്ണപണയത്തിന് നൽകിയ തുകയുടെ പകുതി ഏൽപിച്ചാൽ ഒരു മാസത്തിനകം നിങ്ങളുടെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ ഈ സംഘം വേറെയും തട്ടിയിട്ടുണ്ട്. ഈ പണത്തിന് അൽ ജ്വല്ലറി എന്ന രസീത് ആണ് നൽകിയത്. സംഘത്തിന് വേണ്ടി പണം കൈപറ്റിയ ന്യൂമാഹി പെരിമഠം സ്വദേശിനിയായ യുവതിയുടെ വീടും ഇരകൾ ഇന്നലെ ഉപരോധിച്ചു. സംഭവമറിഞ്ഞ് ന്യൂമാഹി പോലീസും സ്ഥലത്തെത്തി. വിൽപ്പന നടത്തിയ പണം സംഘം പലയിടങ്ങളിലായി നിക്ഷേപിച്ചാതായും അറിയുന്നു. കണ്ണൂർ ജില്ലയിലെ തളിപറമ്പ്, എടക്കാട്, പിണറായി, ധർമടം, തലശേരി, ചക്കരക്കൽ, കൂത്തു പറമ്പ്, പേരാവൂർ, കണ്ണൂർ സിറ്റി, വളപട്ടണം, അഴീക്കോട്, പാനൂർ, പെരിങ്ങളം, കരിയാട്, ചൊക്ലി, കൊളവല്ലൂർ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, എടച്ചേരി, വളയം, വാണിമേൽ എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകളാണ് തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതിൽ സ്ത്രീകളാണ് കുടുതലും. മറ്റുള്ളവരുടെ സ്വർണം പണയം വയ്ക്കാനായി വാങ്ങിയവരും കുടുങ്ങിയവരിൽ പെടുന്നു. എടക്കാട് പൊലിസ് സ്റ്റേഷനിൽ മാത്രമാണ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സംഭവത്തിൽ സംഘത്തിലുൾപ്പെട്ട 4 പേരെ  എടക്കാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

*ലക്ഷങ്ങൾ നഷ്ടമായവർ നിരവധി:-

ജില്ലയിൽ മാത്രം തട്ടിപ്പിൽ 100 കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം എടക്കാട് പൊലിസിന് ലഭിച്ച പരാതികൾ പ്രകാരം മാത്രം നഷ്ടപ്പെട്ട ആഭരണങ്ങൾ 100 പവനിലതികം വരും. കണ്ണൂർ സിറ്റിയിലും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് സൂചന. എടക്കാട് പൊലിസ് സ്റ്റേഷനിൽ എത്തിയവരിൽ 50 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടവരുണ്ടായിരുന്നു. എന്നാൽ പരാതി നൽകിയിരുന്നില്ല. കുറ്റിക്കകം ഭാഗത്ത് പലർക്കായി നഷ്ടമായത് 500 പവനിലതികമുണ്ട്. ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ട് കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണവം മേഖലയിൽ നിന്ന് മുന്നൂറോളം പവനും നഷ്ടപ്പെട്ടതായാണ് വിവരം. വീട് നിർമാണത്തിന് വേണ്ടി പണയം വയ്ക്കാൻ അയൽപക്കക്കാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും കടം വാങ്ങിയ സ്വർണാഭരണങ്ങളാണ്  ചിലർക്ക് നഷ്ടപ്പെട്ടത്. കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിലെ നൂറോളം ഇടനിലക്കാർ വഴിയാണ് ഈ സംഘം സ്വർണ്ണം തട്ടിയെടുത്തത്. തലശ്ശേരി കേന്ദ്രീകരിച്ച്   സംഘം നടത്തിയ തട്ടിപ്പിൽ ലഭിച്ച സ്വർണ്ണം ജ്വല്ലറി വഴി മുംബൈയിലെത്തിച്ച് ഉരുക്കി വിറ്റതായും വിവരമുണ്ട്. സംഭവത്തിൽ എടക്കാട് പൊലിസ് ഇടനിലക്കാരായ അഞ്ച് പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. എടക്കാട് ഹുസ്സൻ മുക്ക് സ്വദേശി കെ.എൻ.പി . ഇസ്മായിൽ, തലശേരി സ്വദേശികളായ ഇ.പ്രകാശൻ, എൻ.ഷർമിദ്, സി.ഷിബിലി എന്നിവരാണ് അറസ്റ്റിലായത്.

തട്ടിപ്പ് ഇങ്ങനെ:-

സ്വർണാഭരണങ്ങൾ പണയം വച്ചവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്. ഏജന്റുമാർ വഴി, സ്വർണം പണയം വെച്ചവരെ കണ്ടെത്തി.വായ്പത്തുകയും പലിശയും സംഘം അടച്ച് പണയ സ്വർണം ബാങ്കിൽ നിന്നു തിരിച്ചെടുത്തു. എന്നാൽ, ഉടമകൾക്ക് ആഭരണം ഒരു വർഷത്തേക്ക് നൽകിയില്ല. ബാങ്കിൽ അടച്ച തുക നൽകിയാൽ, ഒരു വർഷത്തിന് ശേഷം സ്വർണാഭരണം തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷത്തെ പലിശ വേണ്ട. സാവകാശം ലഭിക്കുമെന്നതിനാൽ എല്ലാവരും ഇതിന് സമ്മതിച്ചു. തുടക്കത്തിൽ ചിലർക്കൊക്കെ ഈ രീതിയിൽ സ്വർണാഭരണം തിരികെക്കിട്ടിയിരുന്നു. പക്ഷേ, പഴയ ആഭരണമല്ല, പുതിയവയാണു ലഭിച്ചതെന്നു മാത്രം. ഇതോടെ, കൂടുതൽ പേർ സംഘത്തെ തേടിയെത്തി. ഏജന്റുമാരും സജീവമായി. പണയം വച്ചവർ മാത്രമല്ല, പണയം വയ്ക്കാൻ ആലോചിക്കുന്നവരും സംഘത്തെ തേടിയെത്തി. ബാങ്ക് നൽകുന്നതിനേക്കാൾ കൂടിയ തുക ലഭിക്കുമെന്നതും പലിശയില്ലെന്നതും ആകർഷകമായി. പക്ഷേ, ഒരു വർഷത്തിന് ശേഷം പണവുമായി ചെന്ന ആർക്കും പിന്നീട് സ്വർണാഭരണം തിരികെ ലഭിച്ചില്ല.  ഇന്ന്, നാളെ എന്നൊക്കെ പറഞ്ഞ് തട്ടിപ്പുകാർ കൈയ്യൊഴിഞ്ഞു. പുതിയ ആഭരണം നൽകാമെന്ന് പറഞ്ഞ് ജ്വല്ലറിയിൽ ആളെ എത്തിച്ച ശേഷം ഏജന്റ് മുങ്ങിയ സംഭവം വരെയുണ്ട്.മാസങ്ങൾക്ക് മുമ്പ് പാനൂർ തങ്ങൾപീടികയിലെ ലത്തീഫിൻ്റെ വീട്ടിൽ ചൊക്ലി സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഉപരോധം നടത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ