ചൊക്ലി: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിലായി. പെരിങ്ങത്തൂർ അൽഗ യാമിൽ പൊകലശേരി മീത്തൽ ഷംനാസിനെ (43) ആണ് ചൊക്ലി പൊലീസ് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ടി.വി. പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച്:
2015 ഡിസംബർ 31-ന് വൈകിട്ട് അഞ്ചോടെ പെരിങ്ങത്തൂർ ടൗണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടൗണിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ നിർത്തിയിട്ട കാർ മാറ്റാൻ ആവശ്യപ്പെട്ട പൊലീസുകാരനെ ഷംനാസ് ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ചു തള്ളുകയും മർദ്ദിക്കുകയും ചെയ്തതായാണ് കേസ്.
സംഭവത്തിന് പിന്നാലെ ഇയാൾ ഗൾഫിലേക്ക് കടന്നിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഷംനാസ് നാട്ടിലേക്ക് തിരിച്ചെത്തുന്ന വിവരം ലഭിച്ച പൊലീസ് വിമാനത്താവളത്തിൽ കാത്തിരുന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
