പാനൂർ: നഗരസഭയിലെ അണിയാരം കനക തീർത്ഥത്തിന് സമീപമുള്ള മാലിന്യ ശേഖരണ കേന്ദ്രത്തിൽ (MCF) പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി കേന്ദ്രത്തിലേക്ക് എത്തിയ വാഹനങ്ങൾ പ്രദേശവാസികൾ തടഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാസമയം വേർതിരിച്ച് റീസൈക്ലിംഗിനായി കൊണ്ടുപോകാത്തതാണ് ജനരോഷത്തിന് കാരണമായത്.
മാലിന്യങ്ങൾ നീക്കം ചെയ്യാതെ കുമിഞ്ഞുകൂടുന്നത് പ്രദേശത്ത് വലിയ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ നഗരസഭ ഹെൽത്ത് സൂപ്രണ്ടിനോട് പ്രായോഗിക ബുദ്ധിമുട്ടുകൾ നാട്ടുകാർ വിശദീകരിച്ചു.
സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ആക്ഷേപമുയർന്നു. ഇത്രയും വലിയ മാലിന്യ പ്ലാന്റിൽ അത്യാവശ്യം വേണ്ട ഫയർ എക്‌സ്റ്റിംഗുയിഷർ (Fire Extinguisher) പോലും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ വലിയ ദുരന്തത്തിന് ഇത് കാരണമാകുമെന്നും ഇവർ ഭയപ്പെടുന്നു.
വാഹനങ്ങൾ തടഞ്ഞുള്ള പ്രതിഷേധത്തിന് അനീഷ് ടി, സുധീഷ് കെ കെ, അനൂപ് എം വി, പ്രജീഷ് എം പി, വിപിൻ വി.പി എന്നിവർ നേതൃത്വം നൽകി.
