മാക്കൂൽ പീടിക: മൊകേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി റുക്‌സാനയുടെ വീടിന് നേരെ മുസ്ലിം ലീഗ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് മാക്കൂൽ പീടികയിൽ സംഘടിപ്പിച്ച എൽഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ RSS-BJP പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതിനെ തുടർന്ന് മൊകേരി പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ പ്രവീണ, 10-ാം വാർഡ് സ്ഥാനാർത്ഥി സജിഷ എന്നിവർക്ക് പരിക്കേറ്റു.
തുടർന്ന് മാക്കൂൽ പീടിക–ആക്കാനിശേരി റോഡിലെ ഒരു കടയിൽ കയറിയ അക്രമികൾ കണ്ടോത്ത് ഇസ്മായിലിനെ യാതൊരു പ്രകോപനവും കൂടാതെ മർദിച്ചു. പിന്നീട് സംഘടിച്ചെത്തിയ RSS-BJP പ്രവർത്തകർ മാരകായുധങ്ങളുമായി അക്കാനിശേരിയിലെ അലൻ എന്ന യുവാവിനെ വീട്ടിൽ കയറി ഗുരുതരമായി മർദിച്ചു.
പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചുവിട്ട് സമാധാനം തകർക്കാനാണ് ശ്രമം നടന്നതെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. ഇപ്പോളും പല പ്രദേശങ്ങളിലും അക്രമം തുടരുന്നതായി വിവരമുണ്ട്. 11-ാം വാർഡ് മെമ്പർ പ്രവീണ, 10-ാം വാർഡ് സ്ഥാനാർഥിയായിരുന്ന സജിഷ എന്നിവർ ഉൾപ്പടെയുള്ള സ്ത്രീകൾക്കുൾപ്പടെ നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം കൂറ്റേരിയിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് BJP പ്രവർത്തകർക്ക് പരിക്കേറ്റ ഞെട്ടിക്കുന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ അക്രമവും നടന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) മൊകേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
